കേര പദ്ധതി: 5 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു
കാലാവസ്ഥ അനുരൂപക കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതി നടപടികൾ ദ്രുതഗതിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ, സമേതി, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ്, ആത്മ (അഗ്രികൾച്ചർ ടെക്നോളജി മാനേജ്മന്റ് ഏജൻസി), വി.എഫ്പി.സി.കെ. എന്നീ അഞ്ചു സ്ഥാപനങ്ങളുമായാണ് കേര പ്രൊജക്റ്റ് ഡയറക്ടറേറ്റ് ധാരണാപത്രത്തിൽ ഏർപ്പെട്ടത്. പദ്ധതിയുടെ പരസ്യ പ്രചരണം, മാധ്യമ ഇടപെടലുകൾ, പരിശീലന പരിപാടികൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഫാം ഇൻഫർമേഷൻ ബ്യൂറോയുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും കർഷകർക്കുമുള്ള പരിശീലന പരിപാടികൾ നിർവഹിക്കുന്നതിനും കർഷകർക്കിടയിൽ പദ്ധതിയെ സംബന്ധിച്ച ആമുഖം നൽകുന്ന പ്രവർത്തനങ്ങളും സമേതിയെ ചുമതലപ്പെടുത്തി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആത്മ ഡയറക്ടറേറ്റും വി.എഫ്.പി.സി.കെയും കർഷകരുമായി നേരിട്ട് പ്രവർത്തിച്ചു പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദർശന തോട്ടങ്ങൾ , കർഷക പരിശീലന പരിപാടികൾ എന്നിവ നടപ്പാക്കും. സോയിൽ സർവേ ആൻഡ് കൺസർവേഷൻ വകുപ്പിന് കീഴിലുള്ള മണ്ണ് പരിശോധന ലബോറട്ടറികളുടെ നവീകരണവും മെച്ചപ്പെടുത്തലും കേരാ പദ്ധതിയുടെ ഭാഗമായായി നടപ്പിലാക്കുന്നതിന് വീവധ പദ്ധതികൾ നിർവ്വഹിക്കുന്നതിനാണ് പ്രസ്തുത വകുപ്പുമായി ധാരണയിൽ ഏർപ്പെടുന്നത്. തിരുവനന്തപുരം, വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേര പ്രോജക്റ്റ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അഡീഷണൽ ഡയറക്ടർ ശ്രീ വിഷ്ണു രാജ് ഐ.എ.എസ്. വിവിധ സ്ഥാപനമേധാവികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ ഐ.ഇ.എസ്., പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സിന്ധു കെ.എസ്., കൃഷി അഡിഷണൽ ഡയറക്ടർ സപ്ന, സമേതി ഡയറക്ടർ മിനി റ്റി., വി.എഫ്.പി.സി.കെ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശിവരാമകൃഷ്ണൻ വി. എന്നിവർ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ധാരണാപത്രത്തിൽ ഏർപ്പെട്ട പങ്കാളിത്ത സ്ഥാപനങ്ങളുടെ ഐ.ടി. സൗകര്യങ്ങളും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും കേര പദ്ധതിയുടെ സഹായത്തോടെ വികസിപ്പിക്കും. സഹകരണ പ്രവർത്തനങ്ങളിലൂടെ വിവിധ മേഖലകളിലായി കർഷകരെ ശക്തിപ്പെടുത്തുന്നതിന് ഈ ധാരണാപത്രങ്ങൾ വഴിയൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.