Agriculture Minister fulfills promise made in the Assembly: Training programs for farmers launched at Sameti

നിയമസഭയിൽ നൽകിയ ഉറപ്പ് പാലിച്ച് കൃഷി വകുപ്പ് മന്ത്രി: സമേതിയിൽ വച്ച് കർഷകർക്കായുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു

കൃഷിവകുപ്പിന്റെ സെന്റർ ഓഫ് എക്സല്ലെൻസ് ആയി പ്രവർത്തിക്കുന്ന ആനയറയിലെ സമേതിയിൽ വച്ച് കർഷകർക്കും പരിശീലനം നടത്തുമെന്ന നിയമസഭയിൽ നൽകിയ ഉറപ്പ് പാലിച്ച് കൃഷി മന്ത്രി പി. പ്രസാദ്. കർഷകർക്ക് ആധുനിക കൃഷി രീതികളുമായി പരിചയമുണ്ടാകേണ്ടതും കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് അറിവ് ഉണ്ടാകേണ്ടതും അത്യന്താപേക്ഷിതമാണ്. അതിനുള്ള പ്രാരംഭ നടപടി ആയിട്ടാണ് സമേതിയിൽ കർഷകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. നിലവിൽ ഉദ്യോഗസ്ഥർക്കായിരുന്നു സമിതി മുഖേന പരിശീലനങ്ങൾ അധികമായും നടത്തി വന്നിരുന്നത്. മാസ്റ്റർ കർഷകർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കേരള കാർഷിക സർവകലാശാലയും ഈ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് കർഷകർക്ക് കൂടുതൽ ഗുണം ചെയ്യും മന്ത്രി കൂട്ടിച്ചേർത്തു. വിത്ത് വിതയ്ക്കുന്നത് മുതൽ വിളവെടുത്ത വില്പന നടത്തുന്നതു വരെ എന്ന തരത്തിലുള്ള കൃഷിരീതികളിൽ മാറ്റം വരണം. മൂല്യവർദ്ധനവ് ഉൾപ്പെടെയുള്ള ദ്വിതീയ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളിൽ കർഷകർ കൂടുതൽ താല്പര്യങ്ങൾ കാണിക്കണം അങ്ങനെ കാർഷിക മേഖലയിൽ നിന്നും മെച്ചപ്പെട്ട വരുമാനം കണ്ടെത്താൻ കർഷകർക്ക് കഴിയും, മന്ത്രി ആഹ്വാനം ചെയ്തു. വിപണി വില ആശ്രയിച്ചു ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടിവരുന്ന ദുരവസ്ഥക്ക്‌ മാറ്റം വരണം, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കർഷകർ മൂല്യം നിർണയിക്കുന്ന സ്ഥിതി വരണം. കർഷകന്റെ വരുമാന വർദ്ധനവിന് സാധ്യതയുള്ളത് എവിടെയൊക്കെയാണെന്ന് പരിശോധിച്ച് നിലവിലെ വിടവുകൾ നികത്തുന്നതിന് ദ്വിതീയ കാർഷിക മേഖല ശക്തിപ്പെടുത്തണം. ഇതിനുവേണ്ടി കർഷകരെ സംഘടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കൃഷിവകുപ്പ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ കൃഷിക്കൂട്ടങ്ങൾ എന്ന ആശയം നടപ്പിലാക്കിയത് നിലവിൽ ഉൽപാദനം, സേവനം, മൂല്യവർദ്ധനവ് എന്നീ മേഖലകളിൽ 23000-ത്തിലധികം കർഷകരുടെ കൂട്ടായ്മകൾ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളാനും ഫീൽഡ് തലത്തിൽ അവരുടെ പ്രശ്നങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കാനും ഈ കൂട്ടായ്മക്ക് കഴിയും. ഉൽപ്പദാനത്തിന്റെ അല്ലെങ്കിൽ മൂല്യവർദ്ധനവിന്റെ അടുത്ത ഘട്ടമായി വരുന്ന വെല്ലുവിളി വിപണനത്തിന്റെതാണ്. അതിനായി കൃഷി വകുപ്പ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ആക്ട് പ്രകാരം കേരളഗ്രോ എന്ന ബ്രാൻഡ് കർഷകർക്കായി രൂപീകരിച്ചു. സംസ്ഥാനത്തുടനീളം കൃഷി വകുപ്പ് സഹായത്തോടെ കേരളഗ്രോ ബ്രാൻഡ് ഷോപ്പുകളും സ്ഥാപിച്ചു വരുന്നുണ്ട്. ഇതിന്റെയൊക്കെ ഗുണം കർഷകരിലേക്ക് എത്തണം മന്ത്രി പറഞ്ഞു. കാലാവസ്ഥ അനുരൂപക കൃഷി പ്രോത്സാഹനത്തിന് കേര പദ്ധതിയിലൂടെ ഇന്നത്തെ വിനിമയം നിരക്കിൽ ഏതാണ്ട് 2380 കോടിയുടെ പദ്ധതികളാണ് വേൾഡ് ബാങ്ക്, നമ്പർഡ് എന്നിവയുടെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കപ്പെടുന്നത് മന്ത്രി പറഞ്ഞു. നിലവിൽ ഇന്നലെയും ഇന്നുമായി (ജൂൺ 18-19) സംസ്ഥാനത്താകെ തിരഞ്ഞെടുത്ത 37 മാസ്റ്റർ കർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. തുടർന്ന് ജില്ല അടിസ്ഥാനത്തിലും, മേഖല അടിസ്ഥാനത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.