കാർഷിക വികസന സമിതി യോഗങ്ങൾ ഇനി മുതൽ എല്ലാ രണ്ടാം ചൊവ്വാഴ്ചകളിലും
കൃഷി ഭവൻ തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്ന കാർഷിക വികസന സമിതികൾ ചേരുന്നതിനുള്ള സമയക്രമത്തിൽ പുതുക്കിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കൃഷിഭവൻ അടിസ്ഥാനത്തിൽ കാർഷിക വികസന പ്രവർത്തനങ്ങളുടെ നിർവ്വഹണ അവലോകനത്തിനും പ്രാദേശിക കാർഷിക പ്രശ്നപരിഹാരത്തിനുള്ള വേദിയായും പ്രവർത്തിക്കുന്ന കാർഷിക വികസന സമിതികൾ ഏപ്രിൽ മാസം മുതൽ എല്ലാ രണ്ടാം ചൊവ്വാഴ്ചകളിലും ചേരണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ജില്ലാതലത്തിലെ കാർഷിക വികസന സമിതികൾ രണ്ട് മാസത്തിലൊരിക്കൽ ചേരണമെന്നും, അത് മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരിക്കണമെന്നുമാണ് മന്ത്രി നിർദേശിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രസിഡന്റ്/ചെയർമാന്റെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട കർഷക പ്രതിനിധികളും, ജനപ്രതിനിധികളും, ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരും, കൃഷി അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥരുമാണ് അംഗങ്ങൾ. കാർഷിക വികസന സമിതി യോഗങ്ങൾ നിശ്ചിത സമയങ്ങളിൽ കൂടുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ കാർഷിക മേഖലയിൽ കൂടുതൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ 1076 കൃഷിഭവനുകളിലായി 5159 കാർഷിക വികസന സമിതിയോഗങ്ങൾ നടന്നിട്ടുള്ളതായും മന്ത്രി അറിയിച്ചു. കാർഷിക വികസന സമിതി യോഗം വിലയിരുത്തുന്നതിനും കൃത്യമായ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനും പ്രത്യേക സംവിധാനം എയിംസ് പോർട്ടലിൽ ഒരുക്കുമെന്നും കൃഷി വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.