ചെറുകിട ഏലം കർഷകർക്ക് ആശ്വാസമേകി സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി 1 ഏക്കർ ആക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് നിലവിലുള്ള വൃവസ്ഥകളില്‍ ഭേദഗതി വരുത്തി കൂടുതല്‍ വിളകള്‍ ഉള്‍പ്പെടുത്തുന്നതിനും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിനുമായി സർക്കാർ പ്രൊപ്പോസൽ തയ്യാറാക്കി വരികയാണ്. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞവർഷം ഉണ്ടായ അതി രൂക്ഷമായ വരൾച്ചയിൽ ഇടുക്കിയിലെ ഏലം കൃഷി മേഖലയിൽ വ്യാപകമായി നാശനഷ്ടം നേരിട്ടിരുന്നു. മുൻപ് നിലനിന്നിരുന്ന സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുറഞ്ഞത് ഒരു ഹെക്ടർ എങ്കിലും ഏലകൃഷിക്ക് നാശനഷ്ടം ഉണ്ടായാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന നിലയിൽ നിന്നും ചെറുകിട നാമമാത്ര കർഷകരെ കൂടി ആനുകൂല്യത്തിന്റെ പരിധിയിൽ എത്തിക്കുന്ന തരത്തിലാണ് കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതല്‍ കര്‍ഷകരെ വിള ഇന്‍ഷ്ടറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടു വരുന്നതിന് ഇത് വഴിയൊരുക്കും. ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്റ് കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും. 100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24000 രൂപയാണ് നഷ്ടപരിഹാരതുകയായി നിശ്ചയിച്ചിരിക്കുന്നത്.