The government is giving priority to solving the problems of coconut farmers

നാളികേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നു

സംസ്ഥാനത്തെ നാളികേര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധപ്രവർത്തനങ്ങൾ ചെയ്തു വരുന്നു. നാളികേര കർഷകർ നേരിടുന്ന വിലയിടിവ് പരിഹരിക്കുവാനും, മറ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 32/- രൂപക്കും നടപ്പ് സാമ്പത്തിക വർഷം 34/- രൂപക്കുമാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങ സംഭരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരഫെഡ് നേരിട്ടും വിവിധ സഹകരണ സംഘങ്ങൾ/ FPOകൾ മുഖേനയും വെജിറ്റബിൾ & ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളത്തിന്റെ (VFPCK) സ്വാശ്രയ കർഷക വിപണികൾ മുഖേനയും കേരള നാളികേര വികസന കോർപറേഷൻറെ കേന്ദ്രങ്ങൾ തുടങ്ങിയ 129 കേന്ദ്രങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണ പദ്ധതി തുടരുന്നതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ കൊപ്രാ സംഭരണ പദ്ധതിയിൽപ്പെടുത്തി കൊപ്ര സംഭരണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന താങ്ങുവിലയ്ക്ക് പുറമേ സംസ്ഥാനം കി.ഗ്രാമിന് 4.70/-രൂപ അധികം നൽകി അടിസ്ഥാന വില 34/- രൂപ കൊപ്ര സംഭരണത്തിലും സർക്കാർ കർഷകർക്ക് ഉറപ്പാക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ അംഗീകരിച്ച ഉത്പാദന ചെലവിനെ അടിസ്ഥാനമാക്കി 2022-23 വർഷം കേരളത്തിൽ ഒരു നാളികേരത്തിന്റെ ഉത്പാദന ചെലവ് 9.91/-രൂപയും അഖിലേന്ത്യ അടിസ്ഥാനത്തിൽ 7.92 രൂപയുമാണ്. ഇപ്രകാരം അഖിലേന്ത്യ അടിസ്ഥാനത്തിൽ കണക്കാക്കിയ ഉത്പാദന ചെലവിനെ അധിഷ്ഠിതമാക്കി കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുമ്പോൾ കേരളത്തെ സംബന്ധിച്ച് ഈ നിരക്ക് കുറവാണ്. കേരളത്തിന്റെ വർദ്ധിച്ച ഉത്പാദന ചെലവ് പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലവിലെ നിരക്ക് ഉയർത്തണമെന്നും കേന്ദ്ര സർക്കാരിനോട് കേരളം നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്.

കർഷകരുടെ ആവശ്യങ്ങളെയും തുടർന്ന് നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ തെങ്ങ് ഒന്നിന് പരമാവധി 70 നാളികേരം എന്ന കണക്കിൽ പച്ചത്തേങ്ങ സംഭരിക്കുവാൻ നിലവിൽ അനുവാദം നല്കിയിട്ടുണ്ട്. മുൻപ് ഇത് 50 ആയിരുന്നു. വർഷത്തിൽ ആറു തവണയായി നടത്തിയിരുന്ന പച്ചത്തേങ്ങ സംഭരണം കർഷകർ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം അഞ്ച് തവണയായും സംഭരിക്കുന്നതിന് സർക്കാർ ഉത്തരവിലൂടെ അനുവാദം നൽകിയിട്ടുണ്ട്. കർഷകരുടെ ആവശ്യാനുസരണം പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അംഗീകാരം നല്കുവാൻ കൃഷി ഡയറക്ടർക്ക് അനുവാദം നല്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാറിന്റെ പ്രൈസ് സപ്പോർട്ട് സകീം പ്രകാരം കേരഫെഡിനെ കൊപ്രാ സംഭരണത്തിൽ നിന്നും നാഫെഡ് ഒഴിവാക്കിയതിനാൽ കേരഫെഡിന് കൊപ്രാ സംഭരണം നടത്തുവാൻ സാധിച്ചിട്ടില്ല. പ്രസ്തുത വ്യവസ്ഥ മാറ്റി നല്കകണമെന്ന് കേന്ദ്ര സർക്കാരിനോട് രേഖാമൂലവും നേരിട്ടും 13.07.2023 ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ പദ്ധതി പൂർണ്ണമായും കൊപ്രാ സംഭരണം മാത്രമായിരിക്കുകയും ഉയർന്ന കൂലി ചെലവ് മൂലം പച്ചത്തേങ്ങ കൊപ്രയാക്കാൻ കർഷകർ വിമുഖത കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ കേര കർഷകരുടെ താത്പര്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ഇടപെട്ട് കൊപ്രാ സംഭരണ പദ്ധതിയിൽ പച്ചത്തേങ്ങാ കൂടി സംഭരിച്ച് അംഗീകൃത ഏജൻസികൾ മുഖേന അത് കൊപ്രയാക്കി നാഫെഡിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ കൊപ്ര സംഭരണത്തിൽ ഉണ്ട കൊപ്ര കൂടി ഉൾപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പച്ചത്തേങ്ങയും വിത്ത് തേങ്ങയും സംഭരിച്ചത് പ്രകാരം കർഷകർക്ക് ലഭിക്കാനുള്ള സംഭരണ വില കൊടുത്തുതീർക്കുന്നതിനുള്ള നടപടികളാരംഭിച്ചു.

നാളികേരത്തിന്റെ വാർഷിക ഉല്പാദനക്ഷമത എഴുപത് എണ്ണത്തിൽ കൂടുതലുണ്ടെന്ന വിഷയം പരിശോധിക്കാൻ കാർഷിക വിദഗ്ദ്ധരുടെ സമിതിയെ ചുമതലപ്പെടുത്തിയതായും, നാളികേര കൃഷി കൂടുതലായുള്ള മേഖലയിൽ എം.എൽ.എ. മാരുമായി കൂടിയാലോചിച്ച് അവരുടെ സഹകരണത്തോടെ പ്രാദേശിക സൗകര്യങ്ങൾ ഉറപ്പ് വരുത്തി കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നടപടിയെടുക്കും. ആസിയാൻ കരാർ പോലുള്ള രാജ്യത്തിൻറെ അന്താരാഷ്ട്ര ഇടപെടലുകൾ മൂലം കേര കർഷകരിലുണ്ടാക്കിയ ആഘാതങ്ങൾക്ക് അറുതി വരുത്താൻ കേര ഗ്രാമങ്ങൾ പോലുള്ള പദ്ധതികൾക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. തുടർന്നും പുതിയ കേര ഗ്രാമങ്ങൾ ആരംഭിക്കും.