Paddy procurement: progress in paying prices to farmers

2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി കർഷകർക്ക് നൽകാനുള്ള തുകയുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ സീസണിൽ ഇതുവരെ 2,49,264 കർഷകരിൽ നിന്നായി 7.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 2060 കോടി രൂപയാണ് ആകെ കർഷകർക്ക് നൽകേണ്ടത്. അതിൽ മാർച്ച് 28 വരെ പേ ഓർഡർ നൽകിയ കർഷകർക്ക് 740.38 കോടി രൂപ സപ്ലൈകോ നേരിട്ടും 194.19 കോടി രൂപ കേരളാ ബാങ്ക് വഴി പി.ആർ.എസ്. വായ്പയായും ആകെ 934.57 കോടി രൂപ നൽകി. 2023 മാർച്ച് 29 മുതൽ മെയ് 16 വരെ പേ ഓർഡർ നല്കിയ കർഷകർക്ക് എസ്.ബി.ഐ., കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയടങ്ങുന്ന കൺസോർഷ്യത്തിൽ നിന്നും അനുവദിച്ച 700 കോടി രൂപയുടെ വായ്പയിൽ നിന്ന് തുക വിതരണം പുരോഗമിക്കുന്നു. ജൂൺ 30 വരെ 487.97 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു.

2022-23 സീസണിൽ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകേണ്ട 2060 കോടി രൂപയിൽ 1422.54 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കൺസോർഷ്യം അനുവദിച്ച 700 കോടി രൂപയുടെ വിതരണം ദിവസങ്ങൾക്കകം പൂർത്തിയാകും. ഇതോടെ ആകെ വിതരണം ചെയ്ത തുക 1634.57 കോടി രൂപയാകും. ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് പൂർണമായും കൊടുത്തു തീർക്കുന്നതിന് 425.43 കോടി രൂപ കൂടി ആവശ്യമായി വരും. തുക കണ്ടെത്തുന്നതിന് ബാങ്കുകളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.