Toxicity in vegetables

പച്ചക്കറികളിലെ വിഷാംശം : തമിഴ്നാടിനോട് സര്‍ക്കാര്‍ ഗുണനിലവാര നിയന്ത്രണം കാര്യക്ഷമമാക്കണമെന്ന ആവശ്യമുന്നയിച്ചു.

തമിഴ്നാട്ടില്‍നിന്നും അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറിളിലെ തുടര്‍ച്ചയായുള്ള പരിശോധനകളില്‍ അപകടകരമായ രീതിയില്‍ രാസകീടനാശിനികളുടെ അവശിഷ്ട വീര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ മേല്‍നോട്ടവും കര്‍ഷകര്‍ക്കുള്ള ബോധവല്‍ക്കരണവും ശക്തമാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച അവസരത്തിലാണ് കേരള സര്‍ക്കാരിന്‍റെ ആവശ്യമായി ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. അതുപോലെ തന്നെ രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന കാംകോ ഉല്പാദിപ്പിക്കുന്ന ടില്ലര്‍ അടക്കമുള്ള കാര്‍ഷിക യന്ത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ പോലെ തമിഴ്നാട്ടിലും ലഭ്യമാക്കുന്നതിന് താല്പര്യമെടുക്കണമെന്നും ആവശ്യപ്പെട്ടു.

തമിഴ്നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികളായ മുരിങ്ങ,കറിവേപ്പില, മല്ലിയില, പച്ചമുളക്, കാപ്സിക്കം, ബീന്‍സ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, പാവയ്ക്ക എന്നിവകളില്‍ പലപ്പോഴും നിരോധിത കീടനാശിനികളുടെ സാന്നിധ്യം വളരെ കൂടിയതോതിലാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ജൈവവളങ്ങള്‍ എന്ന പേരില്‍ തമിഴ്നാട്ടില്‍ നിന്നും എത്തുന്ന കോഴിവളം, കൊക്കോ പീറ്റ്, വിവിധഇനം കമ്പോസ്റ്റുകള്‍ എന്നിവയില്‍ പലപ്പോഴും ഘനലോഹങ്ങളുടെ സാന്നിധ്യവും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ഈ രണ്ടു കാര്യങ്ങളിലും ഒരു ഗുണനിലവാര പരിശോധന സംവിധാനം ആവശ്യമാണ്.

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍റെ ( കാംകോ ) ചെറുകിട യന്ത്രങ്ങള്‍ക്ക് തമിഴ്നാട്ടില്‍ കര്‍ഷകരുടെ ഇടയില്‍ പ്രിയമേറി വരികയാണ്. ചെറുകിട കൃഷിയിടങ്ങള്‍ക്കനുയോജ്യമായ ടില്ലറുകള്‍, മിനി ട്രാക്ടറുകള്‍ തുടങ്ങി ധാരാളം യന്ത്രോപകരണങ്ങള്‍ നിര്‍മ്മിച്ച് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കാംകോ വിതരണം ചെയ്തുവരുന്നുണ്ട്. തമിഴ്നാടും കേരളവുമായി ശക്തമായ ഉഭയകക്ഷി ബന്ധം തുടരുന്നതിനാലും കാര്‍ഷികമേഖലയില്‍ പരസ്പര സഹവര്‍ത്തിത്വത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനാലും കാംകോയുടെ യന്ത്രങ്ങള്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ കൂടുതലായി ആശ്രയിക്കാനാണ് സാധ്യത.